Monday, 20 January 2014

ഈജിപ്തിന്റെ മാനത്ത്  പുതിയ
വസന്ത പൌര്‍ണമി.
ഇത് ചരിത്രമെഴുതിയ മധുര പ്രതികാരം.
അത് കാലത്തിന്റെ ഒരു ഓര്‍ത്തെടുക്കലായിരുന്നു.
മൂസയുടെ സ്വപ്‌നങ്ങള്‍ സീനയുടെ താഴ്വരയില്‍ ....
 പുലര്‍ച്ച തേടി വിങ്ങുകയായിരുന്നു.
ചെങ്കടലിന്റെ അലമാലകള്‍ക്ക്
തീപിടിച്ച ദശാബ്ദങ്ങള്‍ എത്ര കടന്നു പോയി?
ആകാശത്തെ സ്വപ്നം കണ്ടു നീലിമയിലോഴുകിയ
നയിലിന്റെ കുഞ്ഞോടങ്ങള്‍,
അപരാധമറിയാത്ത ചോരയുടെ ചൂരേറ്റു 
വിറയാര്‍ന്ന നാളെത്ര കഴിഞ്ഞുപോയ്‌ ...
കാലം ഖബറടക്കിയ പിരമിഡുകളില്‍
 നിന്നും ഇറങ്ങി വന്ന
ജീര്‍ണിച്ച ഫറൊവമാര്‍
നയിലിന്‍ തടങ്ങളില്‍ ദുര്‍ഗന്ധം നിറച്ചു.
യുസുഫിന്റെ ക്ഷേമ രാഷ്ട്രത്തില്‍
അവര്‍ ക്ഷാമ രാഷ്ട്രം പണിതു .
മിസ്രിന്റെ നിദ്രകളില്‍ എന്നും തടിച്ച പശുക്കള്‍ മെലിഞ്ഞ
പശുക്കളെ തിന്നു കൊണ്ടേ യിരുന്നു.
മൂസയുടെ വടി പാമ്പിനെ വിഴുങ്ങിയ ദേശത്ത്
യാങ്കിയും സാമിരിയ്യും പാമ്പും കോണിയും കളിച്ചു.
അമാവാസിയുടെ ഇരുളില്‍ മിസ്രിനു വഴികാട്ടാന്‍
സീനായില്‍ പോലും വെളിച്ചമുദിച്ചില്ല ............
                          2
ഇപ്പോള്‍ ഒലിവിന്‍ ചില്ലകളില്‍ കാറ്റ് പിടിച്ചിരിക്കുന്നു.
പിരമിഡുകള്‍ വീണ്ടും ഫറോവമാരെ മടക്കി വിളിക്കുന്നു
സീനായില്‍  വീണ്ടുമൊരു വെളിച്ചത്തിന്റെ കിരണമുതിച്ചു.
മൂസയുടെ വടി പുതിയകാലത്ത്
വോട്ടുപെട്ടിയില്‍ ഒരായിരം പാമ്പിന്‍ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മമേകി.
സ്വേചാധിപത്യത്തിന്റെ വിഷ സര്‍പങ്ങളെ വിഴുങ്ങി -
അവ ദൈവിക ദ്രിഷ്ടാന്തത്തിന്റെ പുതിയ ഗാഥ രചിച്ചു.
മിസ്രിലൊരു സാന്‍അയും ഹദര മൌതും-
പേടിയുടെ അകലങ്ങള്‍ ഇല്ലാതാകുമോ?
മിസ്രില്‍ നിന്നും ഇനി യൊരു സലാഹുദ്ധീന്‍ വരുമോ
ഖുദു സിന്റെ ചക്രവാളത്തില്‍ വിമോചനത്തിന്റെ പുതിയ ഗീതവുമായി.?
                                  3
കാലമേ പറഞ്ഞാലും ,കാത്തിരിക്കുന്നൂ ഞങ്ങള്‍
വിസ്മയമൊടുങ്ങാത്ത കാഴ്ചകള്‍ വീണ്ടും കാണാന്‍.
ചരിത്രം വീണ്ടും വീണ്ടും തിരിഞ്ഞു തിരിഞ്ഞതിന്‍
സഞ്ചാര പരിവൃത്തി  പലതും പിന്നിടുമ്പോള്‍,
സംഭാവ്യമല്ലെന്നു നാം ഗണിച്ച പലതുമീ 
സംഭവ ലോകത്തിന്റെ രാശിയില്‍ വിടരുന്നു.-
എന്നതാണല്ലോ ലോകം ചരിക്കും നീതി തത്വം
എന്നതാണല്ലോ കാലം ഓതുന്നു വീണ്ടും വീണ്ടും .
പ്രാര്‍ത്ഥന മാത്രം കയ്യില്‍ അര്‍പിക്കാ നുള്ള ന്നാലും 
ചക്രവാളത്തില്‍ വീണ്ടും വസന്തം മുഴങ്ങുന്നു.

No comments:

Post a Comment