Monday, 20 January 2014

പ്രത്യുത്തരം

നാഥാ,
ഇവനിതാ വന്നണഞ്ഞൂ ,
നിന്‍ സന്നിധിയില്‍,
പിണക്കത്തിന്‍ മുള്‍ വേലി തകര്‍ത്തു വീണ്ടും.
ഇവനാവില്ലൊരല്പനേരവും ,
പിരിഞ്ഞിരിപ്പാന്‍ നിന്‍ സ്നേഹ സന്നിധിയെ.
പ്രണയം നിറയും ഖല്‍ബിന്‍ കണ്ണാടിയില്‍ തെളിയും,
പ്രേമ ഭാജനത്തോടുള്ള പരിഭവങ്ങള്‍ക്ക്
ലോകം വിധിതീര്‍പ്പ്  നല്‍കി ,കുഫ്ര്‍ എന്ന്.
മതത്തിന്‍ കാവലേറ്റെടുത്ത ബിലെയാമിന്റെ സന്തതികള്‍,
സമവാക്യങ്ങളുടയുന്ന  ശബ്ദം കേട്ട് രോഷം കൊണ്ടു.
വാചാലമാം നിന്‍ കലാം കൈയിലിരിക്കേ,
നിന്റെ മൌനത്തെക്കുറിച്ച് വാചാലമായത് എന്റെ അറിവില്ലായ്മ.
മനുഷ്യന്റെ കര്‍മ ശേഷിയെ വിധിയുടെ ഉപാധിയാക്കിയവനെ,
സമുദായത്തിന്റെ നിസ്സംഗതയെ,
നിന്റെ മൌനമായ് കരുതിയതു എന്റെ തെറ്റ്.
അസ്ഥിത്തറയിലെ  ജീവ സ്പന്തത്തില്‍ നിന്ന് പുതിയ വസന്തത്തിന്റെ
കാറ്റുകള്‍ക്ക്  ഗതിവേഗം നല്കിയവനെ,
എല്ലാ ഇരുണ്ട തുരംഗങ്ങള്‍ക്കൊടുവിലും കാണാവുന്നത്‌
നിന്‍ വെളിച്ചം മാത്രം.
 ഒട്ടകം നഷ്ടപ്പെട്ടു -
മരുഭൂവില്‍ മരണത്തിന്റെ സ്പന്തനങ്ങള്‍ക്ക് കാതോര്‍ത്തു കിടക്കുമ്പോള്‍,
നിന്റെ കാരുണ്യത്തിന്റെ മാലാഖമാര്‍ വന്നു,
വിദൂര മരുപ്പച്ചയിലേക്ക്‌ ചിറകേറ്റി കൊണ്ടുപോകും.
എന്നിട്ടും നിന്റെ കാരുണ്യത്തിന്റെ മാനത്ത്,
മേഘങ്ങള്‍ വന്ധ്യമെന്നു ഞാന്‍ പറഞ്ഞു കളഞ്ഞു...!
അല്ലാഹ്,
ഇല്ലായ്മയില്‍ നിന്ന് ഇവന്ന് ഉയിരേകിയവനെ
ഇവന്റെ ജന്മത്തിന് അര്‍ഥം നല്കിയവനെ...
നിന്റെ സാന്നിധ്യം ഇവനെ ചകിതനാക്കുന്നില്ല.
നിന്നോടുള്ള പരിഭവങ്ങള്‍ക്ക് ഈ പ്രണയം മറയാകുന്നില്ല ,
ഒരു  പാലമാകുന്നതല്ലാതെ.
മുല്ലമാര്‍ക്ക് വിസ കിട്ടാത്ത നിന്റെ ലോകത്തെ-
സാധു ഭക്തനാണ് ഞാന്‍.
ബിലെയാമിന്റെ സന്തതികള്‍ പടിയിറക്കി വിട്ട ആയിരങ്ങള്‍ക്കൊപ്പം,
ഞാനവിടെ ഉണ്ടാകും,
നിന്നോട് പരിഭവം പറഞ്ഞും,ചങ്ങാത്തം കൂടിയും............
( 2005 മെയ്‌ - പരിദേവനം എന്ന കവിതയ്ക്ക് ശേഷം എഴുതിയത്..)

No comments:

Post a Comment